Saturday, November 16, 2019

മധുരം; ഈ മലയാളം!

പ്രിൻസ് അലക്സ് :

ഒരു പഴയ മലയാളസാഹിത്യമാസിക കൂടി വെളിച്ചത്തിലേക്ക്‌. 1930കളിൽ കേരളം എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്ന മാസികയുടെ ഏതാനും പതിപ്പുകളാണ്‌ ഡിജിറ്റൽ രൂപത്തിൽ പുറത്തുവരിക. കേരളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയരേക്ഷകൾ ഡിജിറ്റലൈസ്‌ ചെയ്ത്‌, ഇന്റർനെറ്റു വഴി സൗജന്യമായി ലഭ്യമാക്കാൻ ഒറ്റയാൾപ്പോരാട്ടം നടത്തുന്ന മലയാളി ഷിജു അലക്സാണ്‌ മണ്ണാർക്കാട്‌ കെ.ജെ.ടി.എം സഹൃദയ  ഗ്രന്ഥശാലയിൽ നിന്ന്‌ ഈ രചനകൾ കണ്ടെത്തി, പുനഃപ്രകാശനത്തിനു മുൻകൈയെടുക്കുന്നത്‌. ഇതിനു മുന്നോടിയായി, ഇപ്പോൾ ലഭ്യമായ കേരളം മാസിക ഒന്നാം വാല്യം പന്ത്രണ്ടാം ലക്കത്തിന്റെ ഡിജിറ്റൽ പതിപ്പ്‌ ആർക്കൈവ്‌. ഓർഗ്‌ വഴി കഴിഞ്ഞദിവസം പുറത്തിറങ്ങി.

കൊ.വ. 1106 ധനുവിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പന്ത്രണ്ടാം ലക്കത്തിനു പ്രത്യേകതകൾ ഏറെ. മുണ്ടശ്ശേരി, എം.പി. പോൾ, ജി. ശങ്കരക്കുറുപ്പ്‌, വടക്കുംകൂർ രാജരാജവർമ തുടങ്ങിയ പ്രഗത്ഭരുടെ സാഹിത്യരചനകൾ 82 താളുകളുള്ള ഈ പതിപ്പിലുണ്ട്‌; ഒപ്പം 1930ലെ കൊച്ചിരാജാവ്‌ രാമവർമയുടേതുൾപ്പെടെയുള്ള ചില ചിത്രങ്ങളും.  ആധുനികലോകത്തിനു അവശ്യം വിജ്ഞേയമായ പലേ നവീനവിഷയങ്ങൾ സാഹിത്യഗുണം തികഞ്ഞ ഭാഷയിൽ പ്രതിപാദിക്കുന്നതും ചിത്രോദാഹൃതവുമായ ഒരു മലയാളിമാസിക‘ എന്നാണ്‌ മാസികയുടെ അമരക്കാർ നൽകുന്ന വിശേഷണം! 

മുപ്പതുകളിൽ സിനിമയെപ്പറ്റി ഒരു പഠനം അത്ര അപൂർവമായിരിക്കും. ഈ വിഷയത്തിൽ എം.പി പോൾ ഇവിടെ എഴുതിയ ലേഖനം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൊന്നും പിന്നീട്‌ ഉൾക്കൊള്ളിച്ചു കണ്ടിട്ടില്ല. അദ്ദേഹം വിശദീകരിക്കുന്നു - ’സിനീമ (കിനീമ) എന്ന ഗ്രീക്കുശബ്ദത്തിന്‌ ഇളകുന്ന ചിത്രം എന്നാണർഥം. ചലച്ചിത്രം എന്ന പദം മൂലത്തിന്റെ നേർതർജ്ജിമയാണ്‌. സ്ത്രീലിംഗപ്രസക്തി കൊണ്ടു മലയാളികൾ ചലനചിത്രപ്രദർശിനി എന്നും വ്യവഹരിക്കാറുണ്ട്‌....‘

മണ്ണാർക്കാട്ട്‌ കെ.ജെ.ടി.എം സഹൃദയ ഗ്രന്ഥശാലയിൽ സൂക്ഷിച്ചിരിക്കുന്ന, തിരു- കൊച്ചി നിയമസഭാ മുൻ എം.എൽ.എ കെ.ജെ. തോമസിന്റെ ബൃഹത്തായ പുസ്തകസഞ്ചയത്തിന്റെ ഡിജിറ്റലൈസേഷനും ഇതോടൊപ്പം തുടക്കം കുറിക്കുകയുണ്ടായി. ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാലാഭാരവാഹികളും പട്ടാമ്പി സംസ്കൃത കോളജ്‌ അധ്യാപകൻ എം. ആർ അനിൽകുമാർ, അലനല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സന്തോഷ്‌, കെ.പി.എസ്‌ പയ്യനെടം, റിട്ട. പ്രഫസർ സാബു ഐപ്പ്‌, കെ.ജെ. തോമസിന്റെ ചെറുമകൻ കെ.ജെ. തോമസ്‌ ജൂനിയർ, കാസിം അലായൻ എന്നിവരും പങ്കെടുത്തു. 

ഗ്രന്ഥശാലാഭാരവാഹികളുടേയും സാഹിത്യസ്നേഹികളുടേയും സഹകരണത്തോടെയാണ്‌  ഈ ഉദ്യമം തുടർന്നു നടത്തുക. ഈ പ്രവർത്തനനങ്ങൾ പരിസമാപ്തിയിലെത്തുന്നതോടെ ഭാഷാസാഹിത്യത്തിനു മുതൽക്കൂട്ടായ നിരവധി രചനകൾ പുനരവതരിപ്പിക്കപ്പെടുമെന്നാണു കരുതുന്നത്‌. 

ശ്രീ. ഷിജു അലക്സ്‌ ആദ്യമായല്ല, ഇത്തരം കൃത്യങ്ങൾ ഏറ്റെടുക്കുന്നത്‌. ഗുണ്ടർട്ടിന്റെ ലഭ്യമല്ലാതിരുന്ന നിരവധി കൃതികൾ, കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ സമ്പൂർണമായ രചനകൾ, പ്രാചീനവൈദ്യഗ്രന്ഥങ്ങൾ, പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളിലെ മൺമറഞ്ഞ മാസികകൾ തുടങ്ങിയവയുടെ ഡിജിറ്റൽ പതിപ്പുകൾ ഇന്റർനെറ്റിൽ ലഭിക്കാനുള്ള സാഹചര്യം ഒരുക്കിയതിൽ പ്രധാനി ഇദ്ദേഹമാണ്‌. പണത്തിനും വൈദഗ്ധ്യത്തിനും മനുഷ്യപ്രയത്നത്തിനും മുട്ടില്ലാത്ത വകുപ്പുകൾ പലതും ചെറുവിരൽ പോലും അനക്കാൻ തയാറാകാത്ത സാഹചര്യങ്ങളിലാണ്‌ ഷിജുവിനേപ്പോലെയുള്ളവരുടെ ഒറ്റയാൾപ്പോരാട്ടം വിലമതിക്കപ്പെടുന്നത്‌.

20. 10. 2019

No comments:

Post a Comment