Monday, November 18, 2019

ജീവിതവഴികളിൽ വീണുപോയവർക്കു കൈത്താങ്ങായി ജില്ലാ ആയുർവേദ ആശുപത്രി



പ്രിൻസ്‌ അലക്സ്‌ :

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആശ്രാമത്തെ ജില്ലാ ആയുർവേദ ആശുപത്രി നടപ്പിലാക്കി വരുന്ന സാന്ത്വനപരിചരണപദ്ധതിയ്ക്ക്‌ ഒരു വയസ്‌. 2018 നവംബറിൽ ആരംഭിച്ച ഈ സംരംഭം മുഖേന ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി  350ലധികം കിടപ്പുരോഗികൾക്കു നേരിട്ടു പ്രയോജനം ലഭിക്കുകയുണ്ടായി.  അടുത്ത ഒരു വർഷം കൊണ്ട്‌ ഇതിനിരട്ടി ആൾക്കാരെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാനാണു ലക്ഷ്യമിടുന്നതെന്ന്‌ ആശുപത്രി അധികൃതർ അറിയിച്ചു.

ജില്ലാ ആയുർവേദ ആശുപത്രി ചീഫ്‌ മെഡിക്കൽ ഓഫീസർക്കാണ്‌ പദ്ധതി നടത്തിപ്പിന്റെ ചുമതല. അദ്ദേഹത്തിനു കീഴിൽ ഒരു മെഡിക്കൽ ഓഫിസറും കെയർടേക്കറും ഉൾപ്പെടുന്ന മെഡിക്കൽ ടീം ഓരോരോ പ്രദേശങ്ങളിലായി വീടുകളിൽ സന്ദർശനം നടത്തി ഔഷധങ്ങളും ചികിത്സയും നൽകുന്ന ഹോം കെയർ പരിപാടിയാണ്‌ ഇപ്പോൾ ആസൂത്രണം ചെയ്തു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്‌. അപകടങ്ങളിൽ  കടുത്ത പരുക്കുകൾ പറ്റി ശയ്യാവലംബികളായവർ, കാൻസർ രോഗികൾ, പക്ഷാഘാതരോഗികൾ, ജനിതകവൈകല്യങ്ങളാലും ജന്മനായുള്ള തകരാറുകളാലും ചലനസ്വാതന്ത്ര്യമില്ലാതെയായവർ, ബുദ്ധിമാന്ദ്യമുള്ളവർ തുടങ്ങിയവർക്കാണ്‌ ഇതു മൂലം പരമാവധി പ്രയോജനം ലഭിക്കുക. രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി വരുന്ന കൗൺസിലിംഗും ഹോം കെയർ പരിപാടിയുടെ ഭാഗമാണ്‌. രണ്ടാംഘട്ടമായി, കിടത്തിച്ചികിത്സ ആവശ്യമായ രോഗികളെ ആശുപത്രിയിലെത്തിച്ച്‌ ആവശ്യമായ പരിചരണം നൽകാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി മെഡിക്കൽ ടീം കോർഡിനേറ്റർ ഡോ. ശ്രീരാജ്‌ മോഹൻ പറഞ്ഞു.

ഔഷധങ്ങൾക്കുൾപ്പെടെ, സാന്ത്വനപരിചരണ പദ്ധതിയ്ക്കാവശ്യമായ തുക ലഭ്യമാക്കിയിരിക്കുന്നത്‌ കൊല്ലം ജില്ലാ പഞ്ചായത്താണ്‌. ഭവനസന്ദർശനത്തിനാവശ്യമായി വാഹനവും വിട്ടു നൽകിയിട്ടുണ്ട്‌. ഓരോ പഞ്ചായത്തിലുമുള്ള മെഡിക്കൽ ഓഫീസർമാരുടെ സഹകരണവും ആശാവർക്കർമാരുടെ സേവനവും ഉറപ്പുവരുത്തി ആരോഗ്യവകുപ്പും ഇക്കാര്യത്തിൽ കലവറയില്ലാത്ത സഹായം നൽകുന്നുണ്ട്‌. ജനപ്രതിനിധികളും ഇതര പൊതുപ്രവർത്തകരും മെഡിക്കൽ ടീമിനൊപ്പം രോഗികളുടെ വീടുകളിലെത്തി ഈ പ്രവർത്തനങ്ങളുടെ ഏകോപനം ഉറപ്പുവരുത്തുന്നു. പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും അത്യാവശ്യഘട്ടങ്ങളിൽ ഏതു സമയവും മൊബൈൽ നമ്പർ വഴി മെഡിക്കൽ ടീമുമായി ബന്ധപ്പെടാൻ കഴിയും. 

ആയുർവേദ ആശുപത്രി വഴി നടപ്പാക്കിവരുന്ന സാന്ത്വനപരിചരണപദ്ധതിയെപ്പറ്റി കേട്ടറിഞ്ഞ്‌ സഹായഹസ്തം വാഗ്ദാനം ചെയ്തവർ നിരവധി. രോഗികൾക്കു വേണ്ടി ഡയപ്പറുകൾ, പുതപ്പുകൾ, വസ്ത്രങ്ങൾ തുടങ്ങിയവ നൽകുന്നതിനു വ്യക്തികളും സംഘടനകളും മുന്നോട്ടു വന്നിട്ടുണ്ട്‌. ഇക്കഴിഞ്ഞ ഓണത്തിന്‌ ഏറ്റവും നിർദ്ധനരായ ഇരുപത്തിയഞ്ചു രോഗികളെ തിരഞ്ഞെടുത്ത്‌ അരി, പലവ്യഞ്ജനം, പച്ചക്കറികൾ, ഓണക്കോടി എന്നിവയടങ്ങുന്ന കിറ്റ്‌ വിതരണം ചെയ്യുകയുണ്ടായി. ഇതിന്റെ ഭാഗമായി നടന്ന ഭവനസന്ദർശനത്തിൽ ജില്ലാ പഞ്ചായത്തു പ്രസിഡന്റ്‌, ആരോഗ്യസ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർ പേഴ്സൺ തുടങ്ങിയവർ ആദ്യാവസാനം പങ്കെടുത്തു.

ജില്ലാ ആസ്ഥാനത്തോടു ചേർന്ന പഞ്ചായത്തുകളിലാണ്‌ ഇപ്പോൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌. അധികം താമസിയാതെ തന്നെ ജില്ലയുടെ വിദൂരഭാഗങ്ങളിലും പദ്ധതി വ്യാപിപ്പിക്കാൻ സാധിക്കുമെന്നാണ്‌ ആശുപത്രി അധികൃതരുടെ പ്രതീക്ഷ.

18.11.2019

Sunday, November 17, 2019

വൃശ്ചികം 1; ഭക്തിസാഗരത്തിലാറാടി ശബരിമല




പ്രിൻസ്‌ അലക്സ്‌:

മണ്ഡലകാലതീർഥാടനത്തിനായി ശബരിമല നട ഇന്നലെ തുറന്നു. വൃശ്ചികം ഒന്നായ ഇന്നു മുതൽ ഭക്തലക്ഷങ്ങൾ ശരണം വിളികളുമായി സന്നിധാനത്തേക്ക്‌ എത്തിച്ചേരുമെന്നാണു കണക്കുകൂട്ടൽ. നിലയ്ക്കലും പമ്പയിലും ഇന്നലെത്തന്നെ ജനത്തിരക്കാരംഭിച്ചിട്ടുണ്ട്‌.

തിരുനാവായ അരീക്കൽ മനയിൽ സുധീർ നമ്പൂതിരിയാണ്‌ സന്നിധാനത്തെ പുതിയ മേൽശാന്തി. ഇന്നലെ നടന്ന ലളിതമായ ചടങ്ങിൽ തന്ത്രി കണ്ഠരര്‌ മഹേഷ്‌ മോഹനര്‌ അദ്ദേഹത്തെ ശ്രീകോവിലിലേക്കാനയിച്ചു. ഇനിയത്തെ ചടങ്ങുകൾ ഇദ്ദേഹത്തിന്റെ കാർമികത്വത്തിലാണ്‌ നടക്കുക.

കഴിഞ്ഞ കൊല്ലത്തേപ്പോലെ കലുഷിതമായ അന്തരീക്ഷം തീർഥാടനകാലത്തു ശബരിമലയിലുണ്ടാകില്ലെന്നാണു കരുതുന്നത്‌. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോടതിവിധിയിലൂടെ പരിഹരിക്കാനായിട്ടില്ലെങ്കിലും തർക്കങ്ങൾ ഒഴിവാക്കാനാണ്‌ പൊതുവെയുള്ള തീരുമാനം. സുപ്രീം കോടതിയുടെ അന്തിമവിധി വന്നതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ ഇനി എന്തെങ്കിലും തുടർനടപടികൾ ഉണ്ടാകാനിടയുള്ളു. 

ഭക്തന്മാർക്കു സുഗമമായ ദർശനം നടത്തുന്നതിനായുള്ള ക്രമീകരണങ്ങൾ മിക്കവാറും പുർത്തിയായതായി ഗവൺമെന്റു വൃത്തങ്ങളും ദേവസ്വം ബോർഡും അറിയിച്ചു. പോലീസ്‌, വൈദ്യുതി, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ നേരത്തെ തന്നെ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും എരുമേലിയിലും ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്‌. മകരവിളക്കുത്സവം കഴിയുന്നതുവരെ ഈ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ തുടരും.

ക്രമസമാധാനപ്രശ്നങ്ങൾ കാര്യമായി പ്രതീക്ഷിക്കുന്നില്ലെങ്കിലും പോലീസ്‌ ജാഗ്രതയിൽത്തന്നെയാണ്‌. ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോലിസിനെ പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്‌. അടിയന്തിരഘട്ടങ്ങൾ ഉണ്ടായാൽ നേരിടുന്നതിനായി ദ്രുതകർമസേനയും രംഗത്തുണ്ട്‌.  

രാവിലെ മൂന്നു മണിയ്ക്കാണ്‌ സന്നിധാനത്തു നട തുറക്കുക. ഉച്ചയ്ക്ക്‌ ഒരു മണിയ്ക്ക്‌ അടച്ച്‌, വൈകിട്ടു മൂന്നു മണിയ്ക്ക്‌ വീണ്ടും തുറക്കും. രാത്രി പതിനൊന്നു മണിയ്ക്ക്‌ ഹരിവരാസനം പാടി വീണ്ടും നടയടയ്ക്കുന്നതോടെ ഒരു ദിവസത്തെ വിശുദ്ധകർമങ്ങൾക്കു പരിസമാപ്തിയാകും.

17.11. 2019

Saturday, November 16, 2019

മധുരം; ഈ മലയാളം!

പ്രിൻസ് അലക്സ് :

ഒരു പഴയ മലയാളസാഹിത്യമാസിക കൂടി വെളിച്ചത്തിലേക്ക്‌. 1930കളിൽ കേരളം എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്ന മാസികയുടെ ഏതാനും പതിപ്പുകളാണ്‌ ഡിജിറ്റൽ രൂപത്തിൽ പുറത്തുവരിക. കേരളവുമായി ബന്ധപ്പെട്ട പൊതുസഞ്ചയരേക്ഷകൾ ഡിജിറ്റലൈസ്‌ ചെയ്ത്‌, ഇന്റർനെറ്റു വഴി സൗജന്യമായി ലഭ്യമാക്കാൻ ഒറ്റയാൾപ്പോരാട്ടം നടത്തുന്ന മലയാളി ഷിജു അലക്സാണ്‌ മണ്ണാർക്കാട്‌ കെ.ജെ.ടി.എം സഹൃദയ  ഗ്രന്ഥശാലയിൽ നിന്ന്‌ ഈ രചനകൾ കണ്ടെത്തി, പുനഃപ്രകാശനത്തിനു മുൻകൈയെടുക്കുന്നത്‌. ഇതിനു മുന്നോടിയായി, ഇപ്പോൾ ലഭ്യമായ കേരളം മാസിക ഒന്നാം വാല്യം പന്ത്രണ്ടാം ലക്കത്തിന്റെ ഡിജിറ്റൽ പതിപ്പ്‌ ആർക്കൈവ്‌. ഓർഗ്‌ വഴി കഴിഞ്ഞദിവസം പുറത്തിറങ്ങി.

കൊ.വ. 1106 ധനുവിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പന്ത്രണ്ടാം ലക്കത്തിനു പ്രത്യേകതകൾ ഏറെ. മുണ്ടശ്ശേരി, എം.പി. പോൾ, ജി. ശങ്കരക്കുറുപ്പ്‌, വടക്കുംകൂർ രാജരാജവർമ തുടങ്ങിയ പ്രഗത്ഭരുടെ സാഹിത്യരചനകൾ 82 താളുകളുള്ള ഈ പതിപ്പിലുണ്ട്‌; ഒപ്പം 1930ലെ കൊച്ചിരാജാവ്‌ രാമവർമയുടേതുൾപ്പെടെയുള്ള ചില ചിത്രങ്ങളും.  ആധുനികലോകത്തിനു അവശ്യം വിജ്ഞേയമായ പലേ നവീനവിഷയങ്ങൾ സാഹിത്യഗുണം തികഞ്ഞ ഭാഷയിൽ പ്രതിപാദിക്കുന്നതും ചിത്രോദാഹൃതവുമായ ഒരു മലയാളിമാസിക‘ എന്നാണ്‌ മാസികയുടെ അമരക്കാർ നൽകുന്ന വിശേഷണം! 

മുപ്പതുകളിൽ സിനിമയെപ്പറ്റി ഒരു പഠനം അത്ര അപൂർവമായിരിക്കും. ഈ വിഷയത്തിൽ എം.പി പോൾ ഇവിടെ എഴുതിയ ലേഖനം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൊന്നും പിന്നീട്‌ ഉൾക്കൊള്ളിച്ചു കണ്ടിട്ടില്ല. അദ്ദേഹം വിശദീകരിക്കുന്നു - ’സിനീമ (കിനീമ) എന്ന ഗ്രീക്കുശബ്ദത്തിന്‌ ഇളകുന്ന ചിത്രം എന്നാണർഥം. ചലച്ചിത്രം എന്ന പദം മൂലത്തിന്റെ നേർതർജ്ജിമയാണ്‌. സ്ത്രീലിംഗപ്രസക്തി കൊണ്ടു മലയാളികൾ ചലനചിത്രപ്രദർശിനി എന്നും വ്യവഹരിക്കാറുണ്ട്‌....‘

മണ്ണാർക്കാട്ട്‌ കെ.ജെ.ടി.എം സഹൃദയ ഗ്രന്ഥശാലയിൽ സൂക്ഷിച്ചിരിക്കുന്ന, തിരു- കൊച്ചി നിയമസഭാ മുൻ എം.എൽ.എ കെ.ജെ. തോമസിന്റെ ബൃഹത്തായ പുസ്തകസഞ്ചയത്തിന്റെ ഡിജിറ്റലൈസേഷനും ഇതോടൊപ്പം തുടക്കം കുറിക്കുകയുണ്ടായി. ഗ്രന്ഥശാലയിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാലാഭാരവാഹികളും പട്ടാമ്പി സംസ്കൃത കോളജ്‌ അധ്യാപകൻ എം. ആർ അനിൽകുമാർ, അലനല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ സന്തോഷ്‌, കെ.പി.എസ്‌ പയ്യനെടം, റിട്ട. പ്രഫസർ സാബു ഐപ്പ്‌, കെ.ജെ. തോമസിന്റെ ചെറുമകൻ കെ.ജെ. തോമസ്‌ ജൂനിയർ, കാസിം അലായൻ എന്നിവരും പങ്കെടുത്തു. 

ഗ്രന്ഥശാലാഭാരവാഹികളുടേയും സാഹിത്യസ്നേഹികളുടേയും സഹകരണത്തോടെയാണ്‌  ഈ ഉദ്യമം തുടർന്നു നടത്തുക. ഈ പ്രവർത്തനനങ്ങൾ പരിസമാപ്തിയിലെത്തുന്നതോടെ ഭാഷാസാഹിത്യത്തിനു മുതൽക്കൂട്ടായ നിരവധി രചനകൾ പുനരവതരിപ്പിക്കപ്പെടുമെന്നാണു കരുതുന്നത്‌. 

ശ്രീ. ഷിജു അലക്സ്‌ ആദ്യമായല്ല, ഇത്തരം കൃത്യങ്ങൾ ഏറ്റെടുക്കുന്നത്‌. ഗുണ്ടർട്ടിന്റെ ലഭ്യമല്ലാതിരുന്ന നിരവധി കൃതികൾ, കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ സമ്പൂർണമായ രചനകൾ, പ്രാചീനവൈദ്യഗ്രന്ഥങ്ങൾ, പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളിലെ മൺമറഞ്ഞ മാസികകൾ തുടങ്ങിയവയുടെ ഡിജിറ്റൽ പതിപ്പുകൾ ഇന്റർനെറ്റിൽ ലഭിക്കാനുള്ള സാഹചര്യം ഒരുക്കിയതിൽ പ്രധാനി ഇദ്ദേഹമാണ്‌. പണത്തിനും വൈദഗ്ധ്യത്തിനും മനുഷ്യപ്രയത്നത്തിനും മുട്ടില്ലാത്ത വകുപ്പുകൾ പലതും ചെറുവിരൽ പോലും അനക്കാൻ തയാറാകാത്ത സാഹചര്യങ്ങളിലാണ്‌ ഷിജുവിനേപ്പോലെയുള്ളവരുടെ ഒറ്റയാൾപ്പോരാട്ടം വിലമതിക്കപ്പെടുന്നത്‌.

20. 10. 2019